Sunday, July 6, 2008

ഒരു മഴക്കാലത്തിന്റ്റെ ഓര്‍മയ്ക്ക്

ഇതു ഒരു പഴയ ഓര്‍മയാണ്. വളരെ കാലങ്ങള്‍ക്കു മുമ്പ് എന്റെ കുട്ടികാലത്ത് നടന്ന ചില സംഭവങ്ങള്‍ ആണ് ഇതിന് പ്രചോദം. അന്ന് അവധിക്കാലത്ത് ഞങ്ങള്‍ കൊച്ചിയില്‍ അച്ഛന്ടെ വീട്ടിലാണ്‌ പോവുക. അന്ന് കൊച്ചി ഇപ്പോളത്തെ കൊച്ചി അല്ല. മരങ്ങള്‍, മൊട്ട കുന്നുകള്‍, പൊട്ട കിണറുകള്‍, ഒരു തോട് ഇത്രയും ഞങ്ങളുടെ വീടിന്ടെ അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മരങ്ങള്‍ ഇല്ല, മൊട്ടക്കുന്ന്ഇപ്പോള്‍ സ്കൈ ലൈന്‍ വില്ല, ഹില്‍ ടോപ്പ് അപ്പര്‍ത്മെന്റ്റ് എന്നീ വന്‍ മണിമാളികകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.
ഇന്നിവിടെ ഒരു തുണ്ട് മണ്ണ് വേണമെങ്കില്‍ അടിവസ്ത്രം വരെ പണയം വെച്ചാലും കിട്ടില്ല. തോട് ഇപ്പോള്‍ അഴുക്കു ചാല്‍ ആയി മാറിയിരിക്കുന്നു.

ഞങ്ങള്‍ താമസിച്ചുരുന്ന വീട് ഒരു പറമ്പിന്റ്റെ നടുക്കായിരുന്നു. പറമ്പ് നമ്മടെ അല്ല എന്നാല്‍ പറമ്പിലെ എല്ലാ വസ്തുക്ക്കളും ഞങ്ങള്‍ കുട്ടികളുടെതായിരുന്നു. ഈ പറമ്പിന്റ്റെ മൂലയില് ഒരു മാവ് ഉണ്ട്. വളരെ ഉയരത്തിലും നല്ല ഒത്ത വണ്ണവും ഒക്കെ ആയ ഒരു മാവ്. കയറാന്‍ വളരെ ബുദ്ധിമുട്ടാണ് കാരണം അടിയില്‍ എങ്ങും പിടിച്ചു കയറാന്‍ ഉള്ള ശിഖരങ്ങലോ മറ്റും ഇല്ലായിരുന്നു. ചപ്പാ മാങ്ങാ എന്ന് അന്ന് കുട്ടികള്‍ ഇതിനെ വിളിച്ചിരുന്നു , കാരണം ഈ മാങ്ങാ ചപ്പിയാണ് കഴിക്കുക്ക. ചെറിയ മാങ്ങാ പക്ഷെ ഒന്നു ഉരുട്ടിയാല്‍ പിന്നെ മൊത്തം നീരാണ്. മാങ്ങയുടെ അടിവശം ഒന്നു കടിച്ചു പിന്നെ ചപ്പി തുടങ്ങുകയായി.
മഴക്കാലത്താണ് , ഒരു ഏപ്രില്‍ - മേയ് മാസങ്ങളില്‍ ആണ് ഈ മാവില്‍ മാങ്ങാ നിറയുക.

അന്നും ഇന്നും മാങ്ങാ എന്നാല്‍ എനിക്ക് വലിയ വീക്നെസ്സാ. അങ്ങനെ ഒരു മഴക്കാലത്ത് കുട്ടികളുടെ കൂടെ ഞാനും മാങ്ങാ പെറുക്കാന്‍ ഓടി. മഴ തുടങ്ങുന്നതിനു മുന്പേ ഉള്ള കോള് തുടങ്ങുമ്പോള്‍ തന്നെ എല്ലാവരും മാവിന്റെ പരിസരത്തായി എത്തി ചേരും. നല്ല കാറ്റും ചാറ്റല്‍ മഴയും കൂടി ഉണ്ടെങ്കില്‍ സംഗതി കേമം ആയി. പിന്നെ അവിടെ ഉഗ്രന്‍ ഇടിയാണ് നടക്കുക. കയറി മാങ്ങാ പറിക്കാന്‍ കഴിവുള്ള ഒരുവനും ഒരുത്തിയും ഇല്ലാത്തതു കൊണ്ടു, എല്ലാവര്ക്കും കാറ്റും കോളും തന്നെ ശരണം. കാറ്റില്‍ ആടി വീഴുന്ന മാങ്ങ പെറുക്കാന്‍ പിന്നെ നെട്ടോട്ടം ആണ്. കുട്ടികള്‍ എല്ലാം തലങ്ങും വിലങ്ങും ഓടുന്നു. അന്ന് ഞാനും ഓടി. മുകളില്‍ നോക്കിയാണ് ഓട്ടം. വീഴുന്ന മാങ്ങാ കൈയ്യീ തന്നെ പിടിക്കണം എന്ന വാശിയില്‍ ഞാന്‍.
അതെ വാശിയില്‍ താനേ അയല്‍പക്കത്തെ ചെക്കന്‍. പക്ഷെ ഞങ്ങള്‍ രണ്ടും വരുന്നതോ എതിര്‍ ദിശയില്‍ നിന്നും. ഇതൊന്നും അറിയാതെ ഓടിവരുന്ന ഞങ്ങള്‍ക്ക് എന്ത് പറ്റി എന്ന് ഊഹിക്കമല്ലൊ.

നെറ്റിയില്‍ മുഴ, കൈയ്യിലെ തൊലി, മേലാകെ വേദന എന്നിവ അവസാനം ബാക്കി. പക്ഷെ എന്നിട്ടും അന്നത്തെ മാങ്ങക്ക് നല്ല രുചി ആയിരുന്നു. ഇന്ന് ഞാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി മാങ്ങാ വാങ്ങുന്നു, പൂളി മക്കള്കും കൊടുക്കുന്നു. എന്റെ കുട്ടികള്‍ മാവ് കണ്ടിട്ടുണ്ടോ എന്തോ ? കണ്ടാലും ഇന്ന് അതുപോലെ ഓടാനോ പെറുക്കാനോ നമ്മള്‍ വിടുമോ ? വിട്ടാലും കു‌ട്ടുകാര്‍ എവിടെ, ഓടാന്‍ സ്ഥലം എവിടെ ? എല്ലാം നമുക്കു ഇന്ന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

ഓര്‍മകളും മുറിപ്പാടുകളും മാത്രം ബാക്കി.

2 comments:

smitha adharsh said...

നല്ല തുടക്കം..ബൂലോകത്തേക്ക് സ്വാഗതം

വിഷം said...

അനുഭാവങ്ങള്‍്ക്ക് വളരെ വളരെ നന്ദി. ഇങ്ങനെ ഒന്നും എഴുതാന്‍ പറ്റും എന്ന് കരുതിയില്ല. എഴുതി എഴുതി വന്നപ്പോള്‍ എങ്ങനെ ഒക്കെയോ ആയി. പ്രോത്സാഹനത്തിനു വീണ്ടും നന്ദി.